Sunday, December 30, 2012

ചുമപ്പ്

ചുമപ്പാണ്
മനസിലെ
ഭയത്തിന്‍റെ ചിഹ്നം
ഓര്‍മ്മകളുടെ
അറയിലങ്ങനെയാണത്
രേഖപ്പെട്ടുപോയത്
എത്ര ദൂരെ നിന്നുമത്
വേഗം നമ്മുടെ കണ്ണിനെ
ആകര്‍ഷിക്കുമത്രേ..!
തന്‍റെയും
അന്യന്‍റെയും
ചോരയുടെ നിറം
ഒന്നാണെന്ന്
ഇത്ര
അടുത്തിരുന്നിട്ടു പോലും
മനസ്സിലാവുന്നുമില്ല !

Friday, November 30, 2012

ഇത്രേ ഉള്ളൂ ..ഇത്ര മാത്രം ..!


പുഴയില്‍
പുഴവേഗത്തില്‍
പുഴയ്ക്കൊപ്പമൊഴുകി
പുഴപ്പരപ്പില്‍
ഒരു ചിത്ര രചന
നടത്താന്‍ ശ്രമിക്കണം ..
ഒടുവിലായ്
കടലില്‍
എത്തി ചേരുമ്പോള്‍
ആരെന്നും എന്തെന്നും
അറിയാതെ
ഇല്ലാതായി
തീര്‍ന്നു കൊള്ളും.!
ഇത്രേ ഉള്ളൂ ..
ഇത്ര മാത്രം ..!

Sunday, November 25, 2012

കുപ്പായമില്ലാത്ത വരികള്‍

പരസ്ത്രീയേ...
എനിക്ക് നിന്നെ 
സഹോദരിയെപോലെ കാണുക വയ്യ
കാരണം ഇടയ്ക്ക് എന്‍റെ കണ്ണുകള്‍
നിന്‍റെ മാറിലേയ്ക്ക് യാത്ര നടത്തുന്നുണ്ട്
പിന്നെ അര്‍ഥം മാറി എന്നിലൂടെ നീ ഒഴുകുന്നു.

പ്രകൃതിയേ...
ഞാന്‍ നിന്നെ 
സംരക്ഷിച്ചു കൊള്ളാമെന്ന് ഏറ്റു
പക്ഷെ നീയാണ് ആ കര്‍മ്മം
എന്നില്‍ നിര്‍വ്വഹിക്കുന്നത്
ഞാന്‍ തിരിച്ചും.

സൌഹൃദമേ...
എന്നെ നിനക്ക് 
സമര്‍പ്പിക്കണം എന്നുണ്ട്
പക്ഷെ സ്വാര്‍ഥത കണ്ണ് കെട്ടുമ്പോള്‍
നിന്നെ ഞാന്‍ പലവിധത്തിലും
അപഹരിച്ചേക്കാം

പ്രണയമേ...
പ്രഭാതത്തിലെ മൂടല്‍മഞ്ഞേ
സൂര്യ കിരണങ്ങള്‍ക്ക്
ബലം പിടിക്കും വരെയല്ലേ നീയുള്ളൂ
പിന്നെ പുതു മഞ്ഞിനായി
അടുത്ത പ്രഭാതം വരെ ഞാന്‍ കാത്തിരിക്കും

Sunday, October 28, 2012

താന്തോനി പുഴ


ഒരു
പ്രളയ കാലത്ത് ...
കര കവിഞ്ഞ്
ആര്‍മ്മാദിച്ച്
ഒരു തന്തോനിയെ പോലെ
ഒഴുകുന്ന പുഴയെ ചൂണ്ടി
അവന്‍ പറഞ്ഞു ..
നോക്ക്,
അത് കാണുന്നില്ലേ നീയ്.....?
ഉം ....
പ്രണയ കാലത്ത്
ഞാനും ഇങ്ങനെയാ...
പ്രണയിനിക്കുമേല്‍
ഒരു
താന്തോനി പുഴ പോലെ
ഒഴുകണം എനിക്ക് ...!

Tuesday, October 23, 2012

കറന്‍സി

എത്രയെത്ര പേരുകളില്‍

ഏതെല്ലാം ഭാഷകളില്‍

എന്തെല്ലാം നിറങ്ങളില്‍

നിനക്കുമിണയ്ക്കുമിടയിലെ പശ.

ഞാനില്ലെങ്കിലേതച്ഛന്‍ പ്ഫൂ !

എന്ന് മക്കള്‍ പോലും !
 

വിചിത്രമൊരു സ്വഭാവമുണ്ട്

നിമിഷവേഗം മതിയെനിക്ക്

നിന്നെ പാടേ വിട്ടകലാന്‍ ,

അത് പോലെ വന്ന് കയറാനും
 

ഞാന്‍

ഞാനാണ് ഞാന്‍

ഞാനില്ലാതെ നീയില്ല

ഞാനില്ലാത്ത നീയെന്നാല്‍

ശവമെന്നര്‍ത്ഥം !

ഞാനൊന്നുമല്ലെന്നറിയാന്‍

പക്ഷെ നീ ശവം തന്നെയാകണം
 
 

Saturday, October 6, 2012

ഓര്‍മ്മയിലൊരിടം

പൂവുകള്‍
നാഴിക
കല്ലുകളായി
ഓര്‍മ്മയില്‍
ചിലയിടങ്ങളുണ്ട്...

ഏകാന്ത
പഥികാനായി
അവിടെത്തുമ്പോള്‍
നിന്ന് പോകുന്ന
പാദങ്ങള്‍,
അന്നേരമവിടെത്തും
കാറ്റിനെന്തു സുഗന്ധം !

കണ്‍ച്ചിമ്മാതെ
കണ്ടിരിക്കാന്‍
കണ്ണുകള്‍
കൊതിച്ചു പോകും
കാഴ്ചകളൊരുപാടുള്ളിടം

സ്വനങ്ങളെന്തും
സംഗീതമാകുന്ന
സ്വരലയങ്ങളാല്‍
സാന്ദ്രമായൊരിടം

Wednesday, September 5, 2012

മോര്‍ച്ചറി തുറക്കാന്‍ കൈക്കൂലി കൊടുത്തപ്പോള്‍


     അടുക്കളയില്‍  മിക്സിയില്‍   വെള്ളയപ്പത്തിനുള്ള മാവ് അരയുന്നു..
നെയ്‌മീനിന്‍റെ തല മാത്രം മുറബയില്‍നിന്നും വാങ്ങി കൊണ്ടുവന്ന്,
അതിന്‍റെ പാചകത്തിന് ഭാര്യയെ സഹായിച്ച് കൊണ്ട് നില്‍ക്കുകയായിരുന്നു ഞാന്‍ .അപ്പോഴാണ്‌ഫോണും കൊണ്ട് ഓടി മോന്‍ അടുത്തു വന്നത്.
"വാപിച്ച ...ഫോണ്‍..."
മിക്സി ഓഫ്‌ചെയ്ത് ഫോണെടുത്തു.....
"ഹലോ ...ജാഫ്ഫര്‍..സലാമുഅലൈക്കും .....ഇല്ല അറിഞ്ഞില്ല ...ങേ ....!!
പിന്നീട് എല്ലാം മൂളി കേള്‍ക്കുക ..മാത്രമാണ് ചെയ്തത് ..

  ഇന്ന് ഈ നേരം ഇവിടെ എത്താം എന്ന് പറഞ്ഞിരുന്ന ആളാ...
മരിച്ചു പോയെന്ന് ദാമ്മാമില്‍നിന്നും പരിചയക്കാരന്‍ വിളിച്ചു പറഞ്ഞത്....
കുറച്ചുനേരം പകച്ച് നിന്നു,തൊണ്ടയില്‍ വെള്ളം വറ്റി പോയി .
അവിശ്വസിക്കാന്‍തോന്നിയില്ല......
എട്ടോന്പതു മാസം മുന്‍പാണ് ആദ്യ അറ്റാക്ക് വന്നത് ..
പിന്നെ നാട്ടില്‍പോയി ചികിത്സയോക്കെ കഴിഞ്ഞ് വന്നിട്ട്, മൂന്നാല് മാസമേ ആകുന്നുള്ളൂ .കഴിഞ്ഞ മാസം ഇവിടെ വന്നിരുന്നപ്പോള്‍ നല്ല ഉഷാറായി കണ്ടിരുന്നു .രണ്ടു നില  പടി കേറി വന്നപ്പോള്‍ ചെറിയ ഒരു കിതപ്പുണ്ടായിരുന്നു ..
അഞ്ചു മിനിട്ട്കഴിഞ്ഞപ്പോള്‍ അത് മെല്ലെ മാറുകയും ചെയ്തു  .
രണ്ടു വയസ്സുള്ള മകനുണ്ട് , അതും ഏഴെട്ടു വര്‍ഷം കാത്തിരുന്നു കിട്ടിയ കുട്ടി .
അതിനെ ഒന്ന് താലോലിക്കാന്‍പോലും ....സമയം കിട്ടാതെ .. ഇത്ര വേഗം ...


       മോള്‍ ഉറങ്ങീട്ടുണ്ടാവും ..തൊട്ടിലാട്ട്  നിര്‍ത്തി ,ഭാര്യ അടുത്തു വന്നു ചോദിച്ചു.."ആരായിരുന്നു ..നിങ്ങളുടെ മുഖം എന്താ ഇങ്ങനെ ഇരിക്കുന്നെ ..?”
ഇവളോട് ഇത് ഇപ്പൊ എങ്ങനെ പറയും ?
എന്‍റെ മുഖ പേശികള്‍നിര്‍ദ്ദേശം പാലിക്കാതെ വരുന്നോ ...അള്ളാ ....
മരിച്ചത് ഇവളുടെ മാമയാണ്, ഉമ്മയുടെ സഹോദരന്‍..
പത്തു വയസിന്റെ വ്യത്യാസം മാത്രമുള്ള , ഒരുമിച്ചു ഒരു വീട്ടില്‍വളര്‍ന്ന ,
ഒരു സഹോദരനോ കൂട്ടുകാരനോ ഒക്കെ പോലെ ഒരുപാട് സ്നേഹിച്ചിരുന്നവര്‍...പക്ഷെ  പറയാതെ പറ്റില്ലലോ ...
"അത് ജാഫര്‍ആയിരുന്നു ..നിന്‍റെ മാമാക്ക് ....ചെറുതായി പിന്നേം
ഹോസ്പിറ്റലില്‍ആണ് ...കുഴപ്പം ഒന്നുമില്ല ...അത് പറയാന്‍വിളിച്ചതാ .."
മ്ലാനമായി ..കുറെ നേരം അവള്‍നിന്നു..
പിന്നെ ഫോണെടുത്തു ....
"വേണ്ട ..ഇപ്പൊ വിളിക്കണ്ട ..കുറെ കഴിഞ്ഞ് ഇങ്ങോട്ട് വിളിക്കാം എന്ന് ജാഫര്‍പറഞ്ഞിട്ടുണ്ട് .."
"അതെന്താ അങ്ങനെ ...?"
"കുറച്ചു വെയിറ്റ് ചെയ്യ്‌...ഇങ്ങോട്ട് വിളിക്കാം എന്നല്ലേ പറഞ്ഞത് .."
മോള്‍  കരഞ്ഞത് ആ നേരത്തില്‍ ഒരു അനുഗ്രഹമായി ...അവള്‍ അങ്ങോട്ട്‌ പോയി .മിക്സി പിന്നെ ഓടിക്കാന്‍തോനിയില്ല ,അതില്‍കിടക്കുന്ന പകുതി അരഞ്ഞ മാവ് ..
അതില്‍ചുടാനിരുന്ന അപ്പം  കഴിക്കാനുള്ള  ആള്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല....
മീന്‍തല ശെരിപ്പെടുത്താന്‍  ഇനി എനിക്ക് വയ്യ ..

 ഹാളില്‍വന്ന് ടീവിയില്‍വെറുതെ കണ്ണോടിച്ചിരുന്നു...
പുറത്തു നല്ല തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു .
ഇന്ന് മോന്‍റെ സുന്നത്ത് എടുക്കാന്‍ നിശ്ചയിച്ചതായിരുന്നു . 
ആ കാര്യം പറഞ്ഞപോള്‍ താനും വരാം, നാളെയാക്കം എന്ന് നിര്‍ബന്ധിച്ചു സമ്മതിപ്പിക്കുകയായിരുന്നു.
വേണ്ട ..വെറുതെ നാനൂറു കിലോമീറ്ററോളം യാത്ര ചെയ്യണ്ട എന്ന് ഒരുപാട് പറഞ്ഞു നോക്കി ..പക്ഷെ കേട്ടില്ല ..വരുമെന്ന് .നിര്‍ബന്ധമായിരുന്നു .
പക്ഷെ ..ഇന്ന്…ഇപ്പോള്‍ ... ദൂരം എത്രയെന്നു അറിയാന്‍ കഴിയാത്ത ഇടത്തേക്ക് ...യാത്ര പുറപ്പെട്ടു  കഴിഞ്ഞിരിക്കുന്നു ...!
ഹോ എന്തൊരു അവസ്ഥയാണിത് !
കുറെ കഴിഞ്ഞപ്പോള്‍ കൂടുതല്‍ ഫോണ്‍ കോള്‍സ് വരാന്‍ തുടങ്ങി ..
ഒടുവില്‍ അത് പറയാന്‍..ഞാന്‍ തീരുമാനിച്ചു . അവളുടെ കണ്ണിലേക്ക് നോക്കി ..കൈകള്‍അമര്‍ത്തി പിടിച്ചു.. അപ്പോഴേക്കും എന്‍റെ നിറഞ്ഞ കണ്ണുകള്‍..
പുറത്തു ചാടിയ രണ്ടു  തുള്ളികള്‍ അവളോട്‌ അത് പറഞ്ഞു ...ഉം .....പോയി ..!

  **                                                           **                                                      **
  "എനിക്ക് പോണം ..കാണണം ...കൂട്ടുകാരും ബന്ധുക്കളും നാട്ടുകാരും ഒക്കെ ഏറെ ഉണ്ടെങ്കിലും രക്തബന്ധം എനിക്ക് മാത്രമേ ഉള്ളു ...എനിക്ക് കണ്ടു ഉറപ്പു വരുത്തണം ...” ദൃഡമായി അവള്‍ പറഞ്ഞു
ദിവസം മൂന്നാല് കഴിഞ്ഞു ..ബോഡി ദമാം സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുന്നു .. മയ്യത്ത് ഇവിടെ തന്നെ അടക്കാന്‍ തീരുമാനമായി. പോകണമെന്നോ കാണണമെന്നോ ആദ്യം കരുതിയതല്ല , ചില സാങ്കേതിക കാരണങ്ങളാല്‍ ..(മകളുടെ പേര് ചേര്‍ക്കാന്‍ ഇക്കാമ അട്മിനെ ഏല്‍പ്പിച്ചിരുന്നു ,ഒരു മാസമായി ഇത് വരെയും അത് കിട്ടിയിരുന്നില്ല  )

ഒടുവില്‍ പോകാന്‍ തീരുമാനിച്ചു ...ഓഫീസില്‍ അഡ്മിനെ ബന്ധപെട്ട് അത്യാവശ്യം ബോധിപ്പി ച്ചു .ഇക്കാമ തിരികെ വാങ്ങി .വെള്ളിയാഴ്ച പോകാമെന്ന് ..തീരുമാനിച്ചു .വ്യാഴാഴ്ച രാത്രിയില്‍ ചെന്ന് റെന്റ് എ കാര്‍ എടുത്തു കൊണ്ട് വന്നു .രാവിലെ അഞ്ചു മണിക്ക് പോകാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി .രാത്രി പതിനൊന്നു മണി ആയിക്കാണും ..പുറത്തു നിന്നും ഭക്ഷണം വാങ്ങാന്‍ മകനുമൊത്ത് പുറത്തിറങ്ങിയതാണ്.നടക്കുന്നതിനിടയില്‍ ഫ്ലാറ്റ് ഫോമില്‍ ...ഒരല്പം പൊങ്ങി നിന്ന സിമെന്റ് കട്ടയില്‍ തട്ടി ...മോന്‍ കമഴന്നടിച്ചു ദാ കിടക്കുന്നു !

വെള്ളിയാഴ്ച രാവിലെ ശിഫ അല്‍ ജെസീറ ക്ലിനിക്കില്‍ ...
"ഇടതു കൈയ്ക്ക് ചെറിയ ഫ്രാക്ച്ചറുണ്ട് ...പ്ലസ്ടര്‍ ഇടണം ..."എക്സ് റേ ഫിലിം പരിശോധിച്ചിട്ട്   ഡോക്ടര്‍ പറഞ്ഞു .
ഉച്ച നമസ്കാരത്തിനു മുന്നേ ...പ്ലാസ്ടരും ഇട്ടു കുറിച്ച് തന്ന മരുന്നും വാങ്ങി വീട്ടില്‍ തിരിച്ചെത്തി ..

തലേന്ന് രാത്രി തന്നെ ദമ്മാമില്‍ നമ്മളെ കാത്തു നില്‍ക്കാമെന്നും സഹായിക്കാമെന്നും ഏറ്റിരുന്ന നസീറിനെ വിളിച്ചു പറഞ്ഞിരുന്നു ഇന്ന് വരവ്  ഉണ്ടാവില്ലാന്ന് .

"ഇതെന്താ ഇങ്ങനെ .....ഒരു ദുര്‍നിമിത്തം ...പോലെ ?എനിക്ക് എന്തോ പേടി തോനുന്നു ...." പിന്നെ ...അവള്‍ കുറെ കരഞ്ഞു ...

"എന്ത് ?....ഒന്നുമില്ല ...നാളെ രാവിലെ നമ്മള്‍ പോകുന്നു ....ധൈര്യമായിരി ...."
ദമ്മാമിലെ സുഹൃത്തിനെ വിളിച്ചു ശനിയാഴ്ച ചെല്ലാമെന്ന കാര്യം പറഞ്ഞു ,ബുദ്ധിമുട്ട് ഒന്നുമില്ലന്നു ഉറപ്പു വരുത്തി ..
മുന്‍പ് ഒറ്റയ്ക്ക് പല പ്രാവശ്യം പോയിട്ടുള്ളതാണ് പക്ഷെ ഇപ്പൊ കൂടെ ഡ്രൈവിംഗ് അറിയാമെന്നുള്ള ആരെങ്കിലും കൂടെ വേണം എന്നൊരു തോന്നല്‍, അങ്ങനെയാണ് യു പി  കാരനായ സുഹൃത്ത് ഷൌകത്തിനെയും കൂട്ടിനു വിളിച്ചത്

ജനുവരിയാണ്,നല്ല തണുപ്പ് ഉണ്ട് ...നാല് മാസം പ്രായമുള്ള മകളെ നന്നായി പൊതിഞ്ഞു എടുത്തു .. കയ്യില്‍ പ്ലാസ്ടര്‍ ഇട്ടിരിക്കുന്നതിനാല്‍ മകനെ ജാക്കെറ്റ്  ധരിപ്പിക്കുന്നതിന് ലേശം ബുദ്ധിമുട്ടി .. രാവിലെ അഞ്ചു മണിക്ക് തന്നെ വീട്ടില്‍ നിന്നും ഇറങ്ങി , ബത്തയില്‍ എത്തി ഷൌക്കത്തിനേയും  കയറ്റി  യാത്ര തുടര്‍ന്നു. ഇടയ്ക്കു ഒരിടത്ത് നിറുത്തി ..ഒരു കട്ടനടിച്ചു ....യാത്ര തുടര്‍ന്നു ..ഒന്‍പതു മണിയോട് അടുത്തു ദമ്മാമില്‍ എത്തിച്ചേര്‍ന്നു
നേരത്തെ പറഞ്ഞ സ്ഥലത്ത് തന്നെ സുഹൃത്ത് നസീര്‍ കാത്തു നില്പ്പുണ്ടായിരുന്നു ,പുള്ളിക്കാരെനെയും കയറ്റി നേരെ ആശുപത്രിയില്‍ എത്തി ചേര്‍ന്നു..

ദമ്മാം സെന്‍ട്രല്‍ ഹോസ്പിറ്റല്‍ ..വലിയൊരു ആശുപത്രി സമുച്ചയം ,അതിന്‍റെ ഒരു  കോര്‍ണറില്‍ ആയിട്ടാണ് മോര്‍ച്ചറി ..

മോര്‍ച്ചറിക്ക്  പിന്നിലായുള്ള കുറച്ചു സ്ഥലത്ത് കുറെ കാറുകള്‍ പാര്‍ക്ക്‌ ചെയ്തിരിക്കുന്നു ,അതിനിടയില്‍ ഞാനും കാര്‍ പാര്‍ക്ക്‌ ചെയ്തു.
ഞാനപ്പോള്‍ വല്ലാത്തൊരു മാനസിക അവസ്ഥയില്‍ എത്തി ചേര്‍ന്നു ജീവിതത്തില്‍ ഇതുവരെയും ഒരു മോര്‍ച്ചറി കണ്ടിട്ടില്ല ..ഇപ്പൊ ഇതാ ആദ്യമായി ...അതും ഭാര്യയേയും കൂട്ടി !ഭയം ..ഉത്ഖണ്ട... ജിജ്ഞാസ ..പരവേശം.....എന്തെക്കെയോ ....വിവരണാധീ തം മനസ് !

പെര്‍മിഷന്‍ വാങ്ങി വരാമെന്ന് പറഞ്ഞു പോയ നസീര്‍, മ്ലാനമായ മുഖവുമായി തിരികെ  വന്നു ..."എന്ത് പറ്റി.....?"
“അവര്‍ സമ്മതിക്കുന്നില്ല ..ഇപ്പൊ പറ്റില്ല എന്ന് പറയുന്നു ...”
“അതെന്താ .അങ്ങനെ ?”
“ഇന്നലെ വെള്ളിയാഴ്ച ഒരുപാട് ആളുകള്‍ നോക്കാന്‍ വന്നിരുന്നു ...അപ്പൊ തന്നെ ചില കശപിശ നടന്നിരുന്നു ..ഇത്രേം ആള്‍ക്കാര്‍ക്ക് കാണാന്‍ പറ്റില്ല എന്നൊക്കെ പറഞ്ഞു .....പക്ഷെ    ...സാരമില്ല ..വഴിയുണ്ട് ...”

“ഞാന്‍ വെണമെങ്കില്‍ ..ചെന്ന് സംസാരിച്ചു നോക്കിയാലോ ..ദൂരേന്നു വരുകയാണ് എന്നൊക്കെ പറഞ്ഞാല്‍ സമ്മതിക്കാതിരിക്കുമോ ?”

“വേണ്ട ..ഞാന്‍ പറഞ്ഞു നോക്കി ..സമ്മതിക്കുന്നില്ല ...വേറെ വഴിയുണ്ട് ...നിങ്ങളിരിക്ക് ..ഞാനിപ്പോ വരാം ..”എന്നും പറഞ്ഞു നസീര്‍ പോയി ...
എന്തൊരു കഷ്ടം ..!
കുറച്ച്  കഴിഞ്ഞ് ..നസീര്‍ ഓടി വന്നു .."ശെരിയാക്കീയിട്ടുണ്ട്..നിങ്ങള്‍ രണ്ടാളും മാത്രം പോയി കണ്ടിട്ട് വരൂ ..."
"നസീര്‍ വരുന്നില്ലേ .....?"
“ഇല്ല ഞാന്‍ വാതില് വരെ ..വരാം ...വാ ...”

മോളെ പുറക് സീറ്റില്‍ കിടത്തി ..മോനെ സൈഡില്‍ പിടിച്ചിരുത്തി  രണ്ടു പേരും ഉറക്കത്തിലാണ് ....
"ദോനോക്കോ ദേഖ് ലോ ....ഭയ്യാ ." ഷൌക്കത്തിനോട് പറഞ്ഞേല്‍പ്പിച്ചു ...
"ടീകെ...പെര്ശാന്‍ നഹി ഹോനേക...ഭാബീ കോ ദേഖോ ...ജാവോ ...”

ഞാന്‍ അവളെ തോളോട് ചേര്‍ത്തു പിടിച്ചു ..മെല്ലെ നടന്നു ...മുന്നില്‍ നസീര്‍ ഒരു പൊക്കം കുറഞ്ഞ വൃദ്ധനായ  ബംഗ്ലാദേശിയോട്  എന്തെക്കയോ ..പറഞ്ഞു കൊടുത്ത് നടക്കുന്നു ..
അവളെ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു ...ഞാന്‍ മുറുകെ പിടച്ചു ആശ്വസിപ്പിച്ചു ..ധൈര്യമായിരി ....
മോര്‍ചെറിയുടെ  വാതില്‍ തുറന്നിട്ട്‌ ..ആ ബംഗ്ലാദേശി മെല്ലെ പറഞ്ഞു ..
"ജോല്‍ദി ..ജോല്‍ദി.ദേഖേ ബഹര്‍ അനാ കാ  ..ടീകെ ..?”

“ടീകേ ....” ഞാന്‍  പറഞ്ഞു ..
**                                                                **                                                  **

  ഉള്ളില്‍ കടന്നതും അപരിചിതമായ ഒരു ഗന്ധം .....ഇതാവും ...മോര്‍ച്ചറിയുടെ മണം..!ഓര്‍മ്മയുടെ ശേഖരത്തില്യ്ക്ക് ഒരു ഗന്ധവും  കൂടെ ..സ്ഥാനം ഉറപിച്ചിരിക്കുന്നു ..!തലപെരുക്കുന്നു .....അവളേയും ചേര്‍ത്തു പിടിച്ചു നടന്നു സൈഡിലെയ്ക്ക് നോക്കിയില്ലെന്കിലും ..കാണുന്നു കാബിനുകള്‍ പോലെ ...ട്രായറുകള്‍...അതിനുള്ളില്‍ ....മൃതദേഹങ്ങള്‍ ....ഹോ ....!
മുന്നില്‍ ... ഒന്ന് രണ്ടു ബോഡി പാക്‌ ചെയ്യാനുള്ള പെട്ടികള്‍ ....കുളിപ്പിക്കുന്ന ...സ്ഥലം .....
പിന്നെ ...ബംഗ്ലാദേശി നിന്നു..ഒരു ട്രായര്‍ വലിച്ചു തുറന്നു ...
"ദേക്കോ...ജെല്തി...
പഴയതിനേക്കാള്‍ വെളുപ്പ്‌ തോനിച്ചു ....പ്രസ്സന്നമായ മുഖം ..
മൂക്കില്‍ നിന്നും ഒലിച്ചിറങ്ങിയ രക്ത പ്പാടുകള്‍ ....
അവള്‍ വേച്ചുവോ..ഞാന്‍ ഒന്നൂടെ ചേര്‍ത്ത് പിടിച്ചു ...ഒരു മിനിറ്റോ അല്ലെങ്കില്‍ അല്പം കൂടുതലോ ..അത്രെയും നേരം മാത്രം ....
അപ്പോഴേക്കും വല്ലാത്ത ..സ്മെല്‍ ..ബോധാമണ്ടലത്തെ ആക്രമിക്കാന്‍ ഒരുങ്ങുന്നു ...ബംഗാളി ട്രായാര്‍ അടക്കാന്‍ ആഞ്ഞു ...അപ്പൊള്‍. ഒന്ന് കൂടെ നോക്കി ..ഒന്ന് തൊട്ട് .....അടയ്ക്കാന്‍  അനുവദിച്ചു ...
ഇനിയും അവിടെ നില്‍ക്കുകയെന്നതും പ്രയാസകരം  ആയിരുന്നു
(നേരത്തെ നസീര്‍ പറഞ്ഞ് ഏല്‍പിച്ചിരുന്നു...ട്രായര്‍ തുറക്കുമ്പോള്‍ ..കണ്ടേക്കാവുന്ന തൊട്ടടുത്ത ട്രായരിലെക്ക് നോക്കരുതെന്ന് ...അവിടെ പല കഷണങ്ങളായ  (അപകടത്തില്‍ മരിച്ചതാവം) ഒരു ബോഡി ഉണ്ട് എന്ന്. എങ്കിലും..അറിയാതെ .അതും കണ്ടു ...അതില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നുണ്ടായിരുന്നു )

അവള്‍ തളരുകയായിരുന്നു ..എങ്കിലും ..ചേര്‍ത്ത് പിടിച്ചു ..താങ്ങി ഞാന്‍ വേഗം പുറത്തിറങ്ങി ..വണ്ടിയില്‍ കൊണ്ട് ഇരുത്തി ......
കുറച്ചു നേരം ....മൗനമായി കടന്നു പോയ്‌ ...
അപ്പോഴേയ്ക്കും നസീര്‍ വന്നു ...ആ കുറുകിയ ബംഗ്ലാദേശി ദൂരെ മറഞ്ഞു ...

“നൂറു റിയാല്‍ .കൊടുത്തു ആ ബംഗ്ലാദേശിക്ക്‌.....”നസീര്‍ പറഞ്ഞു....

അല്‍പ്പനേരം തരിച്ചിരുന്നു പോയ്‌ ...ആ നേരമാണ് എനിക്ക് ...വല്ലാതെ വേദന തോനിയത് .....നൂറു റിയാലിന്‍റെ ധന നഷ്ടത്തെ ഓര്‍ത്തല്ല ....
ആ സാഹചര്യത്തെ ഓര്‍ത്ത്‌ ...ആ മനുഷ്യന്‍റെ ദുര്‍വിധിയെ ഓര്‍ത്ത്‌ !

സ്വന്തം രക്തത്തിന് തന്നെ അവസാനമായി ഒന്ന് കാണാന്‍ ...കൈക്കൂലി കൊടുക്കേണ്ടി വന്നത് ആ മനുഷ്യന്‍റെ ആത്മാവ് കണ്ടിരിക്കുമോ ....?

ഈ അന്യദേശ ജീവിതത്തില്‍ ബന്ധുവിന്‍റെ മൃതദേഹം കാണാന്‍ കൈക്കൂലി കൊടുക്കേണ്ടി വന്ന ദുര്യോഗത്തെ  എങ്ങനെയാണ് ഞങ്ങള്‍ക്ക്  മറക്കാന്‍ കഴിയുക ....വര്‍ഷം മൂന്നിലേറെ കഴിഞ്ഞിരിക്കുന്നു ..
ആ ഓര്‍മ്മകള്‍ക്ക്..ആ  വേദനകള്‍ക്ക് !

അന്യദേശ ജീവിതത്തിലെ ..ഒരു ഏട്...ഞാനിവിടെ  കീറിയിടുന്നു...!

സ്വദേശം വിട്ടവരേ ....
പ്രാര്‍ത്ഥനകളുടെ കൂട്ടത്തില്‍ നമുക്ക് മറക്കാതിരിക്കാം ...
മരണം സ്വദേശത്തില്‍ ആക്കി തരണമേ എന്നതും ...!

Tuesday, September 4, 2012

വാക്കുകളുടെ സെമിത്തേരി

വാക്കുകളുടെ
സെമിത്തേരിയിലേയ്ക്ക്
നമ്മുടെ കാലം
പെറുക്കി കളഞ്ഞ/
കളയുന്ന വാക്കുകളെ
തേടി
ഒരു യാത്ര
പോകണം...

ഒന്നിനുമല്ല
വെറുതെ
ഒരു റീത്ത് വച്ച്
തിരികെ പോരണം

പിന്നെ
പദശേഖരത്തില്‍ നിന്നും
അവയെ മായ്ച്ചു കളയണം ...

എഴുതി കഴിഞ്ഞ
പുസ്തകങ്ങളില്‍
ആ വാക്കുകള്‍
ചത്ത് കിടക്കട്ടെ .

പുതിയ
പുസ്തകങ്ങളില്‍
ഇനിയാരും എഴുതില്ല

ജീവന്‍റെ തുടിപ്പില്ലെങ്കില്‍
വാക്കുകളെയും
ആര്‍ക്കും വേണ്ടല്ലോ !

Monday, August 27, 2012

അന്നത്തിനായ് ദേശംവിട്ടവര്‍



ആരാന്‍റെ
ഘടികാരത്തിലെ
സൂചികളാകാന്‍‍,
അക്കങ്ങളാകാന്‍‍,
മണികളാകാന്‍,
വിധിക്കപെട്ടവര്‍‍ ...

നിശ്ചലതയെന്തന്നറിയാത്ത
പാദങ്ങളുമായി
നടന്നീടണം
സൂചികളെക്കാലവും

സൂചിവരുന്നതും
കാത്തനങ്ങാതെ
നില്‍ക്കേണം
അക്കങ്ങളെക്കാലവും
  
സൂചിയുമക്കവും  
മുഖാമുഖമെത്തുമ്പോള്‍
ഒച്ചയുണ്ടാക്കുവാന്‍
മറക്കാതിരിക്കണം
മണികളെക്കാലവും

ചുമരിലൊരാണിയില്‍
തൂങ്ങുമൊരു ചട്ടത്തില്‍
ജന്മമിങ്ങനെ മെല്ലെ   
ചലിച്ചൊടുങ്ങുന്നവര്‍ !

Monday, August 20, 2012

തിരഞ്ഞെടുക്കപ്പെടാനുള്ള കവിതയാണ് നീ


കവികള്‍ പോരിന്
വരുന്ന ഗോദയിലേയ്ക്ക്
മത്സരത്തിനായയക്കുന്നു നിന്നെ ..
പലതരം ജൂറികള്‍
പലതരം കവിതകള്‍
വ്യത്യസ്ഥരാം
ജൂറികളുടെ ഹൃദയ തിരകള്‍
നീ തനിയെ നീന്തി  ജയിക്കണം

നീ തോല്പിക്കേണ്ടത്
കവികളെയാണ്,
കവിതയെ കവിതയ്ക്ക്
തോല്പിക്കാനാവില്ലല്ലോ,
കവിത തോല്‍ക്കാനുള്ളതുമല്ല .

ആത്മാവിനെ കൊത്തി നുറുക്കി
പിഴിഞ്ഞെടുത്ത ചോരയില്‍
നിരത്തുന്ന വാക്കുകള്‍...
അക്ഷരങ്ങളോരോന്നിലും
തുടിക്കുമെന്‍ ജീവന്‍റെ കണികകള്‍
ചോരമണം മാറാതെ ....
പതറാതെ   പൊരുതി ജയിച്ചീടണം

തിരികെ നീ വിജയക്കുറിയുമായി
വരുമ്പോള്‍ എന്നെ തിരയരുത്,
മത്സരത്തിന് നിന്നെ അയച്ചപ്പോഴേ
ഞാന്‍ മരിച്ചു പോയല്ലോ ..!!

Thursday, August 16, 2012

നാണയ പരിഷ്കരണം


നാണയത്തിന്‍റെ

ഒരു വശം

മൂല്യത്തിന്‍റെ

അക്കം

രേഖപ്പെടുത്തണം

മറ്റേ വശം

സ്നേഹത്തിന്‍റെ

അളവും...!

Saturday, August 4, 2012

മഴ മൊഴി

ഭൂമിയും
മോണോലിസയെ
പോലെ ചിരിക്കുന്നു ..

മരം മുറിഞ്ഞ്
വീണ് കഴിഞ്ഞപ്പോള്‍
വേരിന്‍ കണ്ണീര്‍ കൊണ്ട്
നനഞ്ഞ ഭൂമി,
മരം വെട്ടു കാരനോട്  ചോദിച്ചു

എന്തിനീ പാതകം  മരത്തോട് ചെയ്തു,
എന്‍റെ തണലിനെയും  അപഹരിച്ചു നീ ...?

‘അയ്യയ്യോ ..
അവന്‍ വെറും
മനുഷ്യനായിപ്പോയില്ലേ ..?
സ്വന്തം  ശബ്ദമേ
കേള്‍ക്കാന്‍ കൂട്ടാക്കാത്ത
അവനെങ്ങനെയാണ്
ഭൂമീ ,
നമ്മുടെ
ഭാഷകള്‍ കേള്‍ക്കുവത് ..?’

എന്നാനേരം പെയ്തൊരു   മഴ മൊഴി
കേള്‍ക്കെ  ചിരിച്ചുപോയ്‌  ഭൂമി ,
മോണോലിസയെ പോലെ !

Sunday, July 29, 2012

ഞാന്‍ ,ചുവന്ന കഫെയിലെ സിസ്റ്റം !


പാസ്‌ വേര്‍ഡ്‌ വാങ്ങി /
കൂലി കൊടുത്തുള്ളിലേയ്ക്കെത്തുന്നവര്‍
നേരിയ വെട്ടം /മറ ചുമരുകള്‍
പവര്‍ ബട്ടണില്‍ ഞെക്കുമ്പോളൊരാധിയാണ്
നിത്യവുമെത്ര  ലോഗ് ഓണുകള്‍ /ഓഫുകള്‍!
ചിലര്‍ നിത്യസന്ദര്‍ശകര്‍/ വഴിപോക്കര്‍ !

ഉപയോഗാധിക്യത്താല്‍  മെല്ലെ/
മാഞ്ഞ് തുടങ്ങുന്ന  അക്ഷരങ്ങള്‍..
തഴമ്പിച്ച  വിരല്‍കണ്ണുകള്‍/
അവയെ നോക്കാറില്ലയെങ്കിലുമെന്‍/
കീ ബോര്‍ഡില്‍/മൗസില്‍ എത്രയോ/
വിരലുകള്‍ മേയുന്നു നിത്യവും !

വെളിച്ചത്തില്‍ /നിറങ്ങളില്‍ ഇഷ്ട
വ്യത്യാസമുള്ളവര്‍ക്കിഷ്ടമുള്ള  കാഴ്ച്ചകള്‍
പ്രിയംതരമാക്കുവാന്‍ ഒരുമ്പെട്ടെന്‍റെ മോണിറ്ററും
ചിലര്‍ വയറസ് കൊണ്ടെന്നെ മൂടിപ്പുതയ്ക്കും
സഹികെടുമ്പോള്‍ ഹാങ്ങായിപോകും ഞാന്‍ ...!
ചിലരെന്നെ ബോധം കെടുത്തുമന്നേരം
ഭിഷഗ്വരനെത്തും സൂചിയും മരുന്നുമായ്‌ !
പിന്നെയും ലോഗ് ഓണ്‍ /
ഓഫുകളുടെ തനിയാവര്‍ത്തനം..

എന്നെന്നെയ്ക്കുമായൊരുനാള്‍ ഷട്ട് ഡൌണ്‍
ചെയ്യപെട്ടൊരു
ഇലക്ട്രോണിക്സ് വേസ്റ്റായി തീരുവോളം
വേറെന്ത് ചെയ്യുവാന്‍  /
ഞാന്‍ ,ചുവന്ന കഫയിലെ സിസ്റ്റം !

Saturday, July 28, 2012

വിവിധ വര്‍ണ്ണങ്ങള്‍



ഓരോ വീടുമോരോ
ഭൂമിയാണതിലോരോ
മനുഷ്യനുമോരോ 
ഭൂഖണ്ഡങ്ങളും

ചിലര്
ഉഷ്ണ-ശീതമേഖലകള്
മറ്റു ചിലര്
സമശീതോഷ്ണമേഖലകള്

ധ്രുവങ്ങളഗ്നിപര്
വ്വതങ്ങള്
മഞ്ഞുമലകള്‍
മഴക്കാടുകള്

സമതലങ്ങള്
കുന്നുകള്
സമുദ്രങ്ങള്
മരുഭൂവുകള്
എന്നിങ്ങനെ പിന്നെയും ചിലര്!

മനസുകളും ഹൃദയങ്ങളും
പ്രവചനാധീതമാം
കാലാവസ്ഥകളാല്‍ മുഖരിതം
കൊടുംങ്കാറ്റും പേമാരിയും
ഉരുള്‍പൊട്ടലും
വെലിയേറ്റങ്ങളും
ഭൂകമ്പങ്ങളും
എന്നിങ്ങനെ
പ്രകൃതിക്ഷോഭങ്ങളും !

വൈവിധ്യങ്ങളില്
വൈരുധ്യങ്ങളുമായ്
അനാദിയായ്
കുഞ്ഞു ഭൂഖണ്ഡങ്ങള്‍ക്ക്
താരാട്ട് പാട്ടുമായി
ഉരുളുക തന്നെയാണ് ഭൂമി !

Friday, July 27, 2012

പ്രണയം വെറുമൊരു ഓര്‍മ്മയല്ല


ആദ്യമായി
പ്രണയലേഖനം
എഴുതാന്‍ വാങ്ങിയ
ഇളം റോസ് കടലാസ്
ഇപ്പോഴും മഷിപുരളാതെ
മേശവലിപ്പില്‍
പൊടിപിടിച്ച് കിടക്കുന്നു..
സൂര്യനെത്രയോ
ഉദിച്ചസ്തമിച്ചുപോയ്‌
ഋതുഭേതങ്ങളെത്ര സംഭവിച്ചു
ഇടയിലിരുവട്ടം
നീലകുറിഞ്ഞിയും പൂവിട്ടു
നിന്‍റെ
കൃഷ്ണമണിയില്‍
നിന്നുതിര്‍ന്നൊരു
തീപ്പൊരിയില്‍
നിന്നെന്നിലെ
പ്രണയം ജ്വലിച്ചത്
വെറുമൊരോര്‍മ്മയല്ല
കെടാതെയിന്നുമത്
കത്തുന്നുണ്ടെന്നുള്ളില്‍..
നീ പറയാത്തതും
ഞാന്‍ ചോദിക്കാത്തതുമായ
നമുക്കുള്ളിലെ പ്രണയം ...
പ്രകൃതിയില്‍ നാം ലയിക്കും വരെ !